കാസർകോട്ടെ റിയാസ് മൗലവി വധക്കേസ്: മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു

കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ  മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിൻ കുമാർ, അഖിലേഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ. 

2017 മാർച്ച് 20 നാണ് കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയിൽ അതിക്രമിച്ച് കയറിയ പ്രതികൾ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുടക് സ്വദേശിയാണ് റിയാസ് മൗലവി. 

കൊല നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികൾ പിടിക്കപ്പെട്ടിരുന്നു.  90 ദിവസത്തിനകം കുറ്റപത്രവും സമർപ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികൾക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്. ഏഴ് വർഷങ്ങൾക്കിപ്പുറമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

റിയാസ് മൗലവ് വധക്കേസ് വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത തിരക്കാണ് കോടതി പരിസരത്ത് അനുഭവപ്പെട്ടത്. കോടതി വിധിയുടെ വിശദാംശങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകും. എല്ലാവരെയും വെറുതെ വിട്ടു എന്ന ഒരു വരി പ്രസ്താവനയാണ് കോടതി ഉത്തരവിട്ടത്. അതേസമയം വിധി കേട്ട ഉടനെ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കൾക്കിടയിലും വ്യാപകമായ പ്രയാസമാണ് വിധിയുണ്ടാക്കിയിരിക്കുന്നത്. 

Share this story