കാസർകോട് പള്ളിക്കരയിൽ പിതാവിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്ന മകൻ അറസ്റ്റിൽ
കാസർകോട് പള്ളിക്കരയിൽ അച്ഛനെ തലയ്ക്കടിച്ച് കൊന്ന മകന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രവാസിയായ പ്രമോദാണ് അറസ്റ്റിലായത്. ഇതിന് മുമ്പും പ്രമോദ് അച്ഛൻ അപ്പക്കുഞ്ഞിയെ(67) ചുറ്റിക കൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു
ഈ കേസിൽ പ്രമോദിനെ പിടികൂടിയിരുന്നുവെങ്കിൽ കൊലപാതകം നടക്കില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസമാണ് അപ്പക്കുഞ്ഞിയെ പ്രമോദ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്നത്.
പ്രമോദ് രണ്ട് മാസം മുമ്പാണ് വീട്ടിലെത്തിയത്. മദ്യപിച്ച് വീട്ടിൽ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് 37കാരനായ പ്രമോദ്. ഞായറാഴ്ച ഉച്ചയക്കും അപ്പക്കുഞ്ഞിയെ പ്രമോദ് ക്രൂരമായി മർദിച്ചിരുന്നു.
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് ഞായറാഴ്ച അപ്പക്കുഞ്ഞിനെ ഇയാൾ ആക്രമിച്ചത്. തലയിൽ മാത്രം 26 തുന്നിക്കെട്ടലുകളുണ്ടായിരുന്നു. സംഭവത്തിൽ ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്തെങ്കിലും പ്രമോദിനെ അറസ്റ്റ് ചെയ്തിരുന്നില്ല. തൊട്ടടുത്ത ദിവസമാണ് പ്രമോദ് വീട്ടിലെത്തി അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയത്.