കട്ടിപ്പാറ അറവുമാലിന്യ പ്ലാന്റിലെ സംഘർഷം: ആസൂത്രിത ആക്രമണമെന്ന് പോലീസ്, 321 പേർക്കെതിരെ കേസ്

കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരം സംഘർഷത്തിലും തീവെപ്പിലും കലാശിച്ചതിൽ 321 പേർക്കെതിരെ പോലീസ് കേസെടുത്തു. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശ്ശേരി കട്ടിപ്പാറ, പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാർഡുകളിലും കൊടുവള്ളി നഗരസഭയിലെ വിവിധ വാർഡുകളിലും സമരസമിതി ഇന്ന് ഹർത്താൽ നടത്തും.
ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമണമെന്നാണ് ഡിഐജി യതീഷ് ചന്ദ്ര പറയുന്നത്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കിയാണ് ആക്രമണം നടത്തിയതെന്നും അക്രമത്തിന് പിന്നിൽ ചില തത്പര കക്ഷികളാണെന്നും ഡിഐജി പറഞ്ഞു. ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീയണക്കാൻ പോയ ഫയർ ഫോഴ്‌സ് എൻജിനുകൾ തടഞ്ഞുവെച്ചെന്നും ഡിഐജി പറഞ്ഞു
ഡിഐജി താമരശ്ശേരിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. പ്രതികൾക്കായി വീടുകളിൽ ഉൾപ്പെടെ വ്യാപക പരിശോധനയാണ് താമരശ്ശേരിയിൽ നടക്കുന്നത്. ഇന്നലെയുണ്ടായ സംഘർഷത്തിൽ വടകര റൂറൽ എസ് പി കെ ഇ ബൈജു ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം സമരക്കാർക്കും പരുക്കേറ്റിരുന്നു. പ്രതിഷേധ സമരം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ അകത്ത് കയറി 10 ലോറികളടക്കം 15 വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. അഞ്ച് കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.