ഇബ്രാഹിംകുഞ്ഞിന് വിട ചൊല്ലി രാഷ്ട്രീയ കേരളം; കബറടക്കം രാവിലെ 10 മണിക്ക്
അന്തരിച്ച മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ കബറടക്കം ഇന്ന്. രാവിലെ പത്ത് മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം നടക്കുക. ഇന്നലെ രാത്രി 10 മണിയോടെ പൊതുദർശനം പൂർത്തിയാക്കി ഭൗതികദേഹം ആലുവയിലെ വസതിയിലെത്തിച്ചു. രാവിലെ 9 മണി വരെ വീട്ടിലും പൊതുദർശനമുണ്ടാകും
പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് ആലങ്ങാട് ജുമാ മസ്ജിദിൽ സംസ്‌കാര ചടങ്ങുകൾ നടക്കുക. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിൽ ആയിരക്കണക്കിന് ആളുകളാണ് ഇബ്രാഹിംകുഞ്ഞിന് അന്ത്യയാത്ര നൽകാനായി ഇന്നലെ ഒഴുകിയെത്തിയത്. മന്ത്രി പി രാജീവും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു
കെസി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങൾ തുടങ്ങിയവർ ആലുവയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി മുസ്ലിം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവെച്ചിട്ടുണ്ട്
