തോറ്റ് തോപ്പിയിട്ട് കേരള കോൺഗ്രസ് എം: മത്സരിച്ച സീറ്റുകളിലെല്ലാം അടപടലം പൊട്ടി
നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് മാത്രമല്ല കേരള കോൺഗ്രസ് എമ്മിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 12 ഇടത്തും ഒരു സീറ്റിൽ പോലും ലീഡ് നേടാൻ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർട്ടിയുടെ ഹൃദയഭൂമിയായ പാലയിൽ പാർട്ടി ചെയർമാനായ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.
ജയപ്രതീക്ഷയായിരുന്ന കാഞ്ഞിരപ്പള്ളിയിൽ മുതിർന്ന നേതാവ് എൻ. ജയരാജ് പരാജയം അറിഞ്ഞു. മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും തോറ്റു. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും തോൽവിയറിഞ്ഞു. ദയനീയ പരാജയം നേരിട്ട ജോസ് കെ മാണിയുടെയും കേരള കോൺഗ്രസ് എമ്മിന്റെയും ഭാവി ഇനി എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. പി.ജെ. ജോസഫുമായുള്ള തർക്കത്തെത്തുടർന്ന് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എം തിരികെ എത്തുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും എൽഡിഎഫിനൊപ്പം പാർട്ടി നിലനിൽക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. 2021-ൽ 12 സീറ്റിൽ മത്സരിച്ച പാർട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്. 2016-ൽ യുഡിഎഫിന്റെ ഭാഗമായും അഞ്ച് സീറ്റിലാണ് പാർട്ടി വിജയിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് കേരള കോൺഗ്രസ് എം വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു.
