കനത്ത മഴയിൽ കൊല്ലത്ത് 125 വീടുകളും തിരുവനന്തപുരത്ത് 47 വീടുകളും തകർന്നു; വയനാട്ടിൽ 58 ക്യാമ്പുകൾ ആരംഭിച്ചു

കനത്ത മഴയിൽ കൊല്ലത്ത് 125 വീടുകളും തിരുവനന്തപുരത്ത് 47 വീടുകളും തകർന്നു; വയനാട്ടിൽ 58 ക്യാമ്പുകൾ ആരംഭിച്ചു

കനത്ത മഴയിൽ തിരുവനന്തപുരത്ത് 47 വീടുകൾ ഭാഗികമായി തകർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് വീടുകൾ പൂർണമായും തകർന്നു. കൊല്ലത്ത് 125 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കുന്നത്തൂരിലാണ് കൂടുതൽ നാശനഷ്ടം. പമ്പ, മണിമല, അച്ചൻകോവിൽ എന്നിവയിലെ ജലനിരപ്പ് ഉയരുകയാണ്. അപകടമേഖലയിൽ കഴിയുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

കോട്ടയത്ത് നദികളിൽ ജലനിരപ്പ് ഉയർന്നു. എറണാകുളത്ത് തീരപ്രദേശങ്ങളിൽ കടലേറ്റം ശക്തമായി. കൊവിഡ് മാനദണ്ഡം പാലിച്ച് ക്യാമ്പുകൾ ആരംഭിച്ചു. ചെല്ലാനത്ത് കടൽവെള്ളം കയറുന്ന മേഖലകളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ മുഴുവൻ ഖനനവും നിരോധിച്ചു. പൂമല ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. 22 അംഗ കേന്ദ്ര ദുരന്തനിവാരണ സേന പാലക്കാട് എത്തി. മലപ്പുറത്ത് ചാലിയാർ കരകവിഞ്ഞു. നിലമ്പൂരിൽ വെള്ളം കയറി വിവിധ താലൂക്കുകളിലായി എട്ട് ക്യാമ്പുകൾ തുറന്നു. പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷമാണ്

വയനാട്ടിൽ 58 ക്യാമ്പുകൾ ആരംഭിച്ചു. 3165 പേരെ ക്യാമ്പിലേക്ക് മാറ്റി. 1268 പേർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. 477 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മേപ്പാടി മുണ്ടക്കൈ മലയിൽ ഉരുൾപൊട്ടി രണ്ട് വീടും രണ്ട് പാലങ്ങളും തകർന്നു. 21 പേരെ രക്ഷപ്പെടുത്തി.

ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘം കേരളത്തിലെത്തി. മൂന്ന് ടീമുകളെ നാളെ തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിയോഗിക്കും.

 

Share this story