കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ വിടുതൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൂടത്തായി കൊലപാതക കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി ജോളി കഴിഞ്ഞ ഏപ്രിലിൽ നൽകിയ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസിലെ വിചാരണ നടപടികൾ നിർത്തി വെക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഭൂമി തർക്കമാണ് കൊലപാതക കേസായി മാറിയത്, ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ ശാസ്ത്രീയ തെളിവുകളില്ല, കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്നുമാണ് ജോളിയുടെ ആവശ്യം. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എസ് വി എൻ ഭട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

2011ലാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ജോളി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 

Share this story