ഉമർ ഫൈസിയുടെ വിമർശനം ഏറ്റുപിടിക്കാതെ ലീഗ്; സിപിഎമ്മിന് ഗുണം ചെയ്‌തേക്കുമെന്ന് ആശങ്ക

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗിന് തിരിച്ചടിയായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ പരാമർശം. ലീഗിനെ കുറ്റപ്പെടുത്തിയും സിപിഎമ്മിനെ പുകഴ്ത്തിയുമാണ് ഉമർ ഫൈസി മുക്കം സംസാരിച്ചത്. വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം

അതേസമയം ഇടതുപക്ഷത്തിന് നേട്ടമായേക്കാവുന്ന ഉമർ ഫൈസിയുടെ നിലപാടിൽ സമസ്തയിലെ ലീഗ് അനുകൂലികൾക്ക് കടുത്ത അമർഷമുണ്ട്. സമസ്തയുടെ നിലപാട് പറയേണ്ടത് പ്രസിഡന്റ് ജിഫ്രി തങ്ങളാണെന്ന് എസ് വൈ എസ് ഓർഗനൈസിംഗ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. സമസ്തക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും നാസർ ഫൈസി പ്രതികരിച്ചു

അതേസമയം ഉമർ ഫൈസിയുടെ വിമർശനങ്ങൾ ഏറ്റുപിടിച്ച് വിവാദം വലുതാക്കേണ്ടെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. കമ്മ്യൂണിസ്റ്റുകൾ ഒരിക്കലും ഫാസിസത്തോട് സന്ധി ചെയ്യില്ലെന്നും ബിജെപിയെ ശക്തമായി എതിർക്കുന്നത് സിപിഎം മാത്രമാണെന്നും ഉമർ ഫൈസി മുക്കം തുറന്നടിച്ചിരുന്നു. സമസ്ത-ലീഗ് തർക്കത്തിന് കാരണം പിഎംഎ സലാം ആണെന്നും ഉമർ ഫൈസി പറഞ്ഞിരുന്നു.
 

Share this story