സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ലൈസൻസ് നിർബന്ധമാക്കും

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നു. ഭക്ഷ്യസുരക്ഷാ ചട്ടം അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ ആവശ്യമാണ്. ആരാധനാലയങ്ങളിൽ ഈ ചട്ടം കർശനമാക്കിയതിനു പിന്നാലെയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും ലൈസൻസ് ഉറപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകളിൽ ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. സ്കൂളിലെ പ്രഥമാധ്യാപകരുടെ പേരിലാണ് ലൈസൻസോ രജിസ്ട്രേഷനോ എടുക്കേണ്ടത്.

പാചകം ചെയ്യുന്നവരുടെ ആരോഗ്യപരിശോധനയുടെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടി വരും. നിലവിൽ സംസ്ഥാനത്തെ 12,000 സ്കൂളുകളിലാണ് ഉച്ചഭക്ഷണ പദ്ധതിയുള്ളത്.

നിലവിൽ സ്കൂളുകൾ പാചകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ സാംപിൾ സർക്കാർ അംഗീകൃത ലാബുകളിൽ നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നതിലൂടെയാണ് ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നത്.

Share this story