അരുവിക്കരയില്‍ വെട്ടേറ്റ ഭാര്യയും മരിച്ചു; ഭര്‍ത്താവിന്റെ നില ഗുരുതരം

തിരുവനന്തപുരം നെടുമങ്ങാട് അരുവിക്കരയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യയും മരിച്ചു. എസ്എടി ആശുപത്രി ജീവനക്കാരന്‍ അലി അക്ബറിന്റെ ഭാര്യ മുംതാസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. നേരത്തെ മുംതാസിന്റെ മാതാവ് അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറയെ (67) അലി അക്ബര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇയാള്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. ഏകദേശം 10 വര്‍ഷമായി അലി അക്ബറും ഭാര്യയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. എന്നാല്‍ ഒരു വീട്ടില്‍ തന്നെയാണ് രണ്ടുപേരും കഴിഞ്ഞിരുന്നത്. അരുവിക്കരയിലെ ഇരുനില വീട്ടില്‍ മുകളിലത്തെ നിലയില്‍ അലി അക്ബറും താഴത്തെ നിലയില്‍ മുംതാസും അവരുടെ മാതാവുമാണ് കഴിഞ്ഞിരുന്നത്. പുലര്‍ച്ചെ ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. പിന്നാലെ പ്രകോപിതനായ അലി ആയുധവുമായി വീടിന്റെ താഴത്തെ നിലയിലേക്ക് കടന്നു കയറി ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം. 

എസ്എടി ആശുപത്രി ജീവനക്കാരനായ അലി അക്ബര്‍ വെള്ളിയാഴ്ച സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം. ഇയാള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇത് സംബന്ധിച്ച് ഭാര്യ വീട്ടുകാരുമായി ചെറുതല്ലാത്ത രീതിയില്‍ തര്‍ക്കം നടന്നുവന്നിരുന്നു. ഈ തര്‍ക്കങ്ങളുടെ ഫലമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അക്രമം നടക്കുമ്പോൾ ഇവരുടെ മകൻ വീട്ടിലുണ്ടായിരുന്നു. എന്നാൽ മകന് പരിക്കേറ്റിട്ടില്ല. ഹൈസ്കൂൾ അധ്യാപികയാണ് മുംതാസ്. സംഭവത്തില്‍ അരുവിക്കര പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Share this story