രണ്ടാം വരവില്‍ ശത്രു ശക്തനാണ്; ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

രണ്ടാം വരവില്‍ ശത്രു ശക്തനാണ്; ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. ജാഗ്രതയ്ക്ക് ജീവന്റെ വിലയുള്ള ഈ കാലത്ത് ഉത്തരവാദിത്വബോധത്തോടെയുള്ള പെരുമാറ്റം ആവശ്യമാണ്. സുരക്ഷിതം എന്ന് കരുതുന്ന വീടുകള്‍ പോലും രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറുന്നുവെന്നാണ് വാര്‍ഡ് തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് വരുതിയിലാക്കാനുള്ള നമ്മുടെ പരിശ്രമങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് തീവ്ര വ്യാപനം ഉയര്‍ത്തുന്നത്. വീടുകളിലെ മുന്‍കരുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. കൊറോണ എന്ന വിളിക്കാതെ എത്തുന്ന അതിഥിക്ക് വീടിനുള്ളില്‍ ഇടം കൊടുക്കരുത്. രണ്ടാം വരവില്‍ ശത്രു ശക്തനാണ്, പ്രതിരോധം ബലപ്പെടുത്തിയേ മതിയാകൂ. രണ്ടു ലെയര്‍ മാസ്‌ക് വീടിനുള്ളിലും ശീലമാക്കണം. ഗുരുതര രോഗങ്ങള്‍ ഉള്ളവരെയും പ്രായമായവരെയും രോഗത്തിന് വിട്ടു കൊടുക്കാതെ സംരക്ഷിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ആളുകളുമായി ഉണ്ടാകുന്ന ഓരോ സമ്പര്‍ക്കങ്ങളും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് പരമാവധി കുറച്ചാല്‍ മാത്രമേ രോഗവ്യാപനം തടഞ്ഞു നിര്‍ത്താനും മരണങ്ങള്‍ ഒഴിവാക്കാനും സാധിക്കുകയുള്ളൂ. അതിനാല്‍ ലോക്ക് ഡൗണ്‍ വിജയിപ്പിക്കണം. ഇനിയും സാഹചര്യത്തിന്റെ ഗൗരവം മനസിലായിട്ടില്ല എന്ന് നടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകന്‍ തന്നെയാണ് തീരുമാനമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Share this story