ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ; ഗ്യാസ് വില വർധനവ് ന്യായികരിച്ച് സുരേഷ് ​ഗോപി

Suresh Gopi Gas

തൃശൂര്‍: പാചകവാതക വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകം മുഴുവന്‍ ഒന്ന് അന്വേഷിച്ചു നോക്കൂ. എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ ?. വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോയെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ഗോപി വ്യക്തമായ മറുപടി നല്‍കിയില്ല.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധനയാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. 3085 രൂപയാണ് കൊച്ചിയിലെ പുതിയ സിലിണ്ടര്‍ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ എന്നിങ്ങനെയാണ്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂര്‍വമാണ്.

ഒറ്റയടിക്ക് സിലിണ്ടറിന്റെ വില വലിയ തോതില്‍ കൂട്ടിയത് ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താളം തെറ്റിക്കും. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടുന്നതിനാല്‍, ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനും ഇടയാക്കിയേക്കും. ഇത് സാധാരണക്കാരന്റെ ബജറ്റിനെയും ബാധിക്കും. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

Tags

Share this story