പ്രണയം എതിർത്തു; സ്വന്തം പിതാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ: നിരപരാധിയായ അച്ഛന് 18 മാസം ജയിൽവാസം

പീഡനം

ഇടുക്കി: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധം എതിർത്തതിന്റെ പേരിൽ നിരപരാധിയായ പിതാവ് വ്യാജ പോക്സോ കേസിൽ കുടുങ്ങി 18 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം മരിയാപുരത്താണ് സംഭവം. കേസിൽ നീണ്ട ഒന്നര വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പിതാവിനെ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പ്രായപൂർത്തിയാകാത്ത മകൾ പ്രദേശവാസിയായ യുവാവുമായി പ്രണയത്തിലായതിനെ തുടർന്ന് അച്ഛൻ ഇതിനെ ശക്തമായി എതിർക്കുകയും മകളെ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധവും പ്രതികാര ബുദ്ധിയുമാണ് സ്വന്തം അച്ഛനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് ലൈനിലും പോലീസിലും നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിലെത്തി പിതാവിനെ അറസ്റ്റ് ചെയ്തപ്പോഴാണ് കുടുംബാംഗങ്ങൾ പോലും വിവരമറിയുന്നത്. തുടർന്ന് ഇദ്ദേഹം ജയിലിൽ കഴിയേണ്ടിവന്നു.

കോടതിയിൽ വിചാരണ വേളയിൽ അന്വേഷണ സംഘത്തിന്റെ സമഗ്രമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമാണ് പെൺകുട്ടി നൽകിയത് വ്യാജ പരാതിയാണെന്ന് തെളിഞ്ഞത്. പ്രണയബന്ധം തടസ്സപ്പെടുത്തിയതിലുള്ള ആക്രോശത്താൽ കാമുകന്റെ സഹായത്തോടെയാണ് കേസ് കെട്ടിച്ചമച്ചതെന്ന് ഒടുവിൽ പെൺകുട്ടിക്ക് സമ്മതിക്കേണ്ടി വന്നു. കേസിൽ നിരപരാധിത്വം തെളിഞ്ഞതോടെ പിതാവിനെ കട്ടപ്പന പോക്സോ കോടതി വെറുതെ വിടുകയായിരുന്നു. സ്വന്തം മകൾ തന്നെ ഇത്തരത്തിലൊരു കെണിയിൽപ്പെടുത്തിയതിന്റെ ആഘാതത്തിലാണ് ഈ കുടുംബം.

Tags

Share this story