മഅ്ദനി വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുകയാണ്; തീവ്രവാദിക്കും പറയാനുള്ളത് കേള്‍ക്കണം: മാമുക്കോയ

Movie

ഭീകരവാദവും തീവ്രവാദവുമായി ഇപ്പോള്‍ മുസ്‌ലിങ്ങള്‍ നിരീക്ഷണവലയത്തിലാണെന്ന് നടന്‍ മാമുക്കോയ. തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്ന മതമാണ് ഇസ്‌ലാം. തീവ്രവാദിക്കും പറയാനുള്ളത് കേള്‍ക്കണം എന്ന് പറഞ്ഞ മാമുക്കോയ സമ്പന്നനായൊരു ബിന്‍ലാദന്‍ അമേരിക്കയില്‍ ബോംബിടാനുള്ള കാരണമെന്താണെന്നും അയാളെ അമേരിക്ക എന്തു ചെയ്‌തെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

‘സഫാരി ടി.വി’യുടെ പ്രത്യേക പരിപാടിയിലാണ് മാമുക്കോയയുടെ അഭിപ്രായപ്രകടനം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഇന്ന് നാടൊട്ടുക്കും ഭീകരവാദവും തീവ്രവാദവുമായി പല സ്ഥലത്തും മുസ്‌ലിങ്ങൾ നിരീക്ഷണവലയത്തിലാണ്. പലരും ഇതു സൂക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിങ്ങള്‍ അങ്ങനെ ഒരു തീരുമാനമെടുത്ത് ഈ ലോകത്തെ നശിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണോ? തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്ന മതമാണ് ഇസ്‌ലാം. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ പ്രതിപക്ഷ മര്യാദ കാണിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. പരസ്പരസ്‌നേഹത്തിലും സമാധാനത്തിലും ജീവിക്കാനും സമാധാനത്തില്‍ ജീവിപ്പിക്കാനുമായി പ്രാര്‍ത്ഥിക്കുന്ന മതമാണ് ഇസ്‌ലാം.

ഒരു മുസ്‌ലിം മറ്റൊരാളെ കണ്ടാല്‍ ആദ്യം ചെയ്യുന്നത് ‘അസ്സലാമു അലൈക്കും’ എന്ന് സലാം കൊടുക്കുകയാണ്. ദൈവത്തിന്റെ സമാധാനം നിങ്ങളിലുണ്ടാകട്ടെ എന്നാണ് അതിനര്‍ത്ഥം. ഇത്ര വലിയ സന്ദേശം വഹിക്കുന്നവന്‍ എങ്ങനെ തീവ്രവാദിയാകും? ആരെ കൊല്ലും? ഏതു രാജ്യത്തെ നശിപ്പിക്കാന്‍ പോകും? പിന്നെ എങ്ങനെയാണ് ഇവര്‍ ഇസ്‌ലാം തീവ്രവാദമാണെന്നു പറയുക?

തീവ്രവാദിയും ഭീകരവാദിയുമാണെന്നു കണ്ടുപിടിച്ചാല്‍ അവനെ ചോദ്യംചെയ്യുകയും ശിക്ഷിക്കുകയും ചെയ്തുവിടണ്ടേ? അല്ലെങ്കില്‍ പരസ്യമായി വെടിവച്ച്‌ കൊല്ലണം. എന്നാല്‍, ജയിലിലടച്ച അടുത്ത വര്‍ഷം കേള്‍ക്കുന്നത് അവര്‍ക്കു ചെലവായ കോടികളുടെ കണക്കാണ്. ഇത് ആരെ ബോധിപ്പിക്കാനാണ്! തടിയന്റവിടെ നസീറിനെ പിടിച്ച്‌ എവിടെയൊക്കെയോ കൊണ്ടുപോയിയിട്ടു. എന്നിട്ട്, അവര്‍ക്ക് ചെലവായ കണക്ക് അവതരിപ്പിക്കുകയാണ്. വേറെ രാജ്യത്തുണ്ടോ ഇത്. തീവ്രവാദം രാജ്യദ്രോഹക്കുറ്റമാണ്. അതു തെളിഞ്ഞാല്‍ തൂക്കിക്കൊല്ലലാണ് ശിക്ഷ.

മഅ്ദനി എത്രയോ വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുകയാണ്. അയാളെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധിപ്പിച്ച്‌ സമ്മതിക്കുകയാണെങ്കില്‍ ശിക്ഷിക്കണം. മഅ്ദനിയെയോ മഅ്ദനിയെ പിടിച്ചവരെയോ ന്യായീകരിക്കുകയല്ല ഞാന്‍. എത്രയോ വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള കേസാണിതെന്നും കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം.’- മാമുക്കോയ കൂട്ടിച്ചേര്‍ത്തു.

Share this story