വ്യാജ വീഡിയോ നിർമാണം മാധ്യമപ്രവർത്തനത്തിന്റെ ഭാഗമല്ല; ഏഷ്യനെറ്റിനെതിരെ മുഖ്യമന്ത്രി

CM Pinarayi Vijayan

വ്യാജ വീഡിയോ നിർമാണം മാധ്യമപ്രവർത്തനത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമണത്തെ കുറിച്ച് പ്രതിപക്ഷം സഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തെറ്റായി ചിത്രീകരിച്ചിട്ട് മാധ്യമപ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ഏതെങ്കിലും തരത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കിടുന്ന ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ബിബിസി റെയ്ഡുമായി ഇതിന് താരതമ്യമില്ല. ബിബിസി ചെയ്തത് വർഗീയ കലാപത്തിലെ ഭരണാധികാരിയുടെ പങ്ക് തുറന്ന് കാണിക്കുകയാണ്. വ്യാജ വീഡിയോ സർക്കാരിന് എതിരായ വാർത്തയല്ല. പരാതി വന്നാൽ മാധ്യമമാണെന്ന് പറഞ്ഞ് പോലീസ് പരാതി കീറി കളയുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു

കുറ്റകൃത്യം ചെയ്താൽ മാധ്യമപ്രവർത്തകരായാൽ നടപടി വേണ്ടെന്നല്ല നിയമം പറയുന്നത്. മാധ്യമപ്രവർത്തകരും ജനങ്ങളും എന്ന വേർതിരിവില്ല. ഈശ്വരൻ തെറ്റ് ചെയ്താലും താൻ റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. പെൺകുട്ടികളെ ഉപയോഗിച്ച് വ്യാജ വാർത്ത സൃഷ്ടിക്കുമെന്ന് സ്വപ്‌നത്തിൽ പോലും സ്വദേശാഭിമാനി പോലും കരുതിയിട്ടുണ്ടാകില്ല. 

കുറ്റകൃത്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് പ്രതിപക്ഷം ന്യായീകരിക്കുകയാണ്. കുറ്റകൃത്യം നടന്നാൽ നിയമം അതിന്റെ വഴിക്ക് പോകും. പോലീസ് നോട്ടീസ് കൊടുക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിക്കാറില്ല. എല്ലാ മാധ്യമങ്ങളും മയക്കുമരുന്നിനെതിരെ പ്രചാരണം നടത്തിയിട്ടുണ്ട്. അവരാരും വ്യാജ വീഡിയോ നിർമിച്ചിട്ടില്ല. ഒരാൾക്കും പ്രത്യേക അനുകൂലമോ പരിരക്ഷയും നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Share this story