വിടപറഞ്ഞത് മലയാള സിനിമയിലെ മഹാപ്രതിഭ; ശ്രീനിവാസൻ അന്തരിച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. ഏറെക്കാലമായി വാർധക്യസഹജമായ അസുഖങ്ങളാലും അർബുദ രോഗത്തെ തുടർന്നും ചലചിത്രമേഖലയിൽ സജീവമല്ലായിരുന്നു. മലയാള സിനിമയിൽ നർമത്തിന് പുതിയ ഭാവം നൽകിയ നടനും തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ നർമത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിൽ എത്തിച്ചു. കണ്ണൂർ കൂത്തുപറമ്പിനടുത്തുള്ള പാട്യം എന്ന സ്ഥലത്ത് 1956 ഏപ്രിൽ 4നാണ് അദ്ദേഹത്തിന്റെ ജനനം. 1977ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. രജനികാന്ത് ശ്രീനിവാസന്റെ സഹപാഠിയായിരുന്നു
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്
