അച്ഛനെ വിഷം നൽകി കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളിൽ മരിച്ചതായി ബന്ധുക്കൾ

തൃശ്ശൂർ അവണൂരിൽ അച്ഛനെ വിഷം കൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആയുർവേദ ഡോക്ടറെ നേപ്പാളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബന്ധുക്കൾ. ശശീന്ദ്രൻ വധക്കേസ് പ്രതി മയൂർനാഥിനെയാണ് നേപ്പാളിലെ ഉൾഗ്രാമത്തിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു

മൃതദേഹം നേപ്പാളിൽ തന്നെ അടക്കം ചെയ്‌തെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് മയൂർനാഥ് പിതാവ് ശശീന്ദ്രനെ കടലക്കറിയിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾക്കായി തെരച്ചിൽ നടക്കുന്നതിനിടെയാണ് മരണവിവരം അറിയുന്നത്.

ശശീന്ദ്രന്റെ ആദ്യഭാര്യയിലെ മകനായിരുന്നു മയൂർനാഥ്. അമ്മയുടെ മരണത്തിന് കാരണം ശശീന്ദ്രനാണെന്നും അമ്മയെ അച്ഛൻ സംരക്ഷിക്കാത്തതിലുള്ള പകയെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് മയൂർനാഥ് പോലീസിന് നൽകിയ മൊഴി. കടലക്കറിയിൽ വിഷം കലർത്തി നൽകിയാണ് ശശീന്ദ്രനെ കൊലപ്പെടുത്തിയത്.
 

Share this story