മാനന്തവാടിയിലെ ആളെക്കൊല്ലി ആനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് മന്ത്രി

വയനാട് മാനന്തവാടിയിൽ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. 

പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും എകെ ശശീന്ദ്രൻ അറിയിച്ചു. പടമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് എന്ന മധ്യവയസ്‌കൻ കൊല്ലപ്പെട്ടിരുന്നു. 

വനംവകുപ്പും നാട്ടുകാരും ചേർന്ന് ആനയെ തുരത്താനുള്ള ശ്രമം നടക്കുകയായിരുന്നു. രാവിലെ ആറരയോടെ കുറുക്കുന്മൂല ഭാഗത്തും ഏഴ് മണിയോടെ പടമലയിലും ആനയെത്തി. ഇതിനിടെ അജീഷ് ആനയുടെ മുന്നിൽപ്പെട്ടു. ആനയെ കണ്ട് രക്ഷപ്പെടാനായി കണ്ടത്തിൽ ജോമോന്റെ വീട്ടിലേക്ക് അജീഷ് ഓടിക്കയറി. പിന്നാലെ പാഞ്ഞെത്തിയ ആന മതിലും ഗേറ്റും പൊളിച്ച് അജിയെ ചവിട്ടിയ ശേഷം കടന്നുപോകുകയായിരുന്നു.
 

Share this story