ഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റ

Meta

ഫേസ്ബുക്കിൽ വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ സംസ്ഥാന പോലീസിന് മെറ്റ രേഖാമൂലം മറുപടി നൽകി. പോലീസോ കോടതിയോ സർക്കാരോ വാർത്തകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് മെറ്റയുടെ വിശദീകരണം. നീക്കം ചെയ്ത 16 വാർത്തകൾ പിന്നീട് വീണ്ടും അപ്‌ലോഡ് ചെയ്തതായും മെറ്റ അറിയിച്ചു.

വാർത്തകൾ അപ്രത്യക്ഷമായത് മെറ്റയുടെ ഓട്ടോമേറ്റഡ് സംവിധാനത്തിലുണ്ടായ സാങ്കേതിക പിഴവ് മൂലമാണെന്നാണ് വിശദീകരണം. കേരളത്തിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ രീതിയിൽ പോസ്റ്റുകൾ അപ്രത്യക്ഷമായതായി മെറ്റ വ്യക്തമാക്കി.

സൈബർ ഡിവിഷൻ എസ്.പി. അങ്കിത് അശോകൻ നൽകിയ കത്തിൽ ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്കാണ് മെറ്റ മറുപടി നൽകിയത്. ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും മെറ്റ വ്യക്തമാക്കി.

വാർത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ ഉൾപ്പെട്ട വാർത്തകളും കാർഡുകളും സർക്കാർ നിർദ്ദേശപ്രകാരം മെറ്റ നീക്കം ചെയ്തെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ സർക്കാർ ഇത്തരത്തിൽ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന നിലപാടാണ് മെറ്റയുടെ വിശദീകരണത്തോടെ വ്യക്തമാകുന്നത്.

Tags

Share this story