സ്പ്രിംക്ലർ വിവാദം: സർക്കാരിനെതിരെ ഒരു വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് മന്ത്രി ബാലൻ
സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവിൽ സർക്കാരിനെതിരെ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്ന് നിയമമന്ത്രി എ കെ ബാലൻ. താൻ എ ജിയുമായി ബന്ധപ്പെട്ടിരുന്നു. സർക്കാരിനെതിരെ ഒരു വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സ്പ്രിംക്ലറുമായി മുന്നോട്ടു പോകാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയതെന്നും എ കെ ബാലൻ പ്രതികരിച്ചു
ഡാറ്റ ഏറ്റെടുക്കുന്ന സമയത്ത് ഇതിന്റെ പ്രൊവൈഡേഴ്സ് ആരാണെന്ന് ബന്ധപ്പെട്ട ആളുകളോട് പറയാനായിരുന്നു കോടതി നിർദേശം. ഇതെല്ലാം ഉറപ്പുവരുത്തിയ സത്യവാങ്മൂലമാണ് സർക്കാർ നൽകിയത്. ഡാറ്റയുടെ സുരക്ഷിതത്വം സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ എം പാനൽ ചെയ്ത് പ്രൊവൈഡേഴ്സിന് മാത്രമേ ഡാറ്റ കൈമാറുകയുള്ളു. അവർക്കല്ലാതെ വേറൊരാൾക്കും ഡാറ്റ കൊടുക്കാൻ കഴിയില്ല. ചിലർ വിവാദങ്ങൾ അനാവശ്യമായി ഉണ്ടാക്കുകയാണ്. ഇത് വിറ്റ് കാശാക്കുകയാണെന്ന് എന്നെല്ലാം മനസ്സുഖത്തിന് വേണ്ടിയാണ് ചിലർ പറയുന്നതെന്നും എ കെ ബാലൻ പറഞ്ഞു