നിയമ പോരാട്ടവുമായി മുന്നോട്ട്; ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ: മുഹമ്മദ് റിയാസ്
കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തള്ളി മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. വിവരങ്ങള്‍ അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണെന്നും പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. പണമിടപാട് വിവരങ്ങള്‍ വീണ ടിയുടെ പക്കലുണ്ടായിരുന്ന ബുക്കിലെ ഏഴ് പേജുകളിലായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പണം ദുബായിലേക്ക് കടത്തിയതായി വീണ സമ്മതിച്ചെന്നും ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തിലുണ്ടെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്. ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെയെന്നും നിയമപരമായി പോരാടും എന്നും റിയാസ് വ്യക്തമാക്കി.
'ഇന്നത്തെ മാധ്യമങ്ങളില്‍ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങള്‍ ഉണ്ട്. ഇ ഡി ചോര്‍ത്തി കൊടുത്ത റിപ്പോര്‍ട്ടില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍, അത് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങള്‍ വീണ ഇഡിക്കു മുന്നില്‍ സമ്മതിച്ചു എന്ന് ഇ ഡി ചോര്‍ത്തി നല്‍കിയ വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. നിയമപരമായി പോരാടും', പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
പി എ മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതില്‍ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നതായാണ് മാധ്യമ വാര്‍ത്ത. ഹവാല ഇടപാട് സംശയിക്കുന്നതായി ഇ ഡി കത്തില്‍ സൂചിപ്പിക്കുന്നുവെന്നും 2024-25ലെ പണമിടപാടിന്റെ വിവരങ്ങള്‍, തെളിവുകള്‍, മൊഴികള്‍, രേഖകള്‍ എന്നിവ 25 പേജുള്ള കത്തിലുണ്ടെന്ന് ഇ ഡി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
