എംഎസ്സി എൽസ-3 കപ്പൽ അപകടം: മൂന്ന് നാവികർക്ക് രാജ്യം വിടാൻ ഹൈക്കോടതി അനുമതി

MSC Kochi

കൊച്ചി: എംഎസ്സി എൽസ-3 (MSC Elsa 3) കപ്പൽ അപകടവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കഴിഞ്ഞിരുന്ന മൂന്ന് വിദേശ നാവികർക്ക് രാജ്യം വിടാൻ ഹൈക്കോടതി അനുമതി നൽകി. കേസിന്റെ അന്വേഷണം അനന്തമായി നീളുന്ന സാഹചര്യത്തിൽ തങ്ങളെ തുടർന്നും രാജ്യത്ത് തടഞ്ഞുവെക്കരുത് എന്ന നാവികരുടെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.

​അപകടവുമായി ബന്ധപ്പെട്ട് ആകെ ഏഴ് നാവികരാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെ വിട്ടയക്കാൻ കഴിയില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ള അഞ്ച് നാവികരിൽ മൂന്ന് പേർക്കാണ് ഇപ്പോൾ രാജ്യം വിടാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. അവശേഷിക്കുന്ന രണ്ട് നാവികരുടെ കാര്യത്തിൽ മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

​അന്വേഷണം പൂർത്തിയാകുന്നതുവരെ നാവികരെ രാജ്യത്ത് തന്നെ നിർബന്ധിച്ച് താമസിപ്പിക്കുന്നത് യുക്തിസഹമല്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികളെ ആവശ്യമുണ്ടെങ്കിൽ വീഡിയോ കോൺഫറൻസിങ് വഴി അവരുടെ മൊഴി രേഖപ്പെടുത്താവുന്നതാണെന്നും, അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Tags

Share this story