എറണാകുളത്ത് കൂട്ടക്കൊല; ലഹരിക്കടിമയായ യുവാവ് അയല്‍വാസികളെ വെട്ടിക്കൊന്നു

എറണാകുളത്ത് കൂട്ടക്കൊല; ലഹരിക്കടിമയായ യുവാവ് അയല്‍വാസികളെ വെട്ടിക്കൊന്നു
എറണാകുളത്ത് കൂട്ടക്കൊല. ചേന്ദമംഗലം കിഴക്കുംപുറത്താണ് നാടിനെ നടുക്കിയ അരുംകൊല റിപോര്‍ട്ട് ചെയ്തത്. ലഹരിക്ക് അടിമയായ അയല്‍വാസി വീട്ടില്‍ കയറി മൂന്ന് പേരെ വെട്ടിക്കൊന്നു. പരുക്കേറ്റ ഒരാള്‍ ഗുരുതര പരുക്കോടെ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്.ആക്രമണം നടത്തിയ പ്രതി റിതു (23) പോലീസില്‍ കീഴടങ്ങി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പ്രതിയുടെ ലഹരി ഉപയോഗത്തിനെതിരെ അയല്‍വാസികള്‍ നല്‍കിയ പരാതിയാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് സൂചന. ലഹരി ഉപയോഗിച്ച് അയല്‍വാസികളെ നിരന്തരം ശല്യം ചെയ്തിരുന്നയാളാണ് റിതുവെന്നാണ് വിവരം. വൈകുന്നേരം ആറോടെയാണ് വീട്ടില്‍ കയറിയ പ്രതി നാല് പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. വെട്ടേറ്റവരെ നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരും മരിച്ചിരുന്നു. റിതുവിന്റെ വീടിന് സമീപത്ത് താമസിക്കുന്ന രണ്ട് അയല്‍ വീട്ടുകാരെയും പ്രതി വെട്ടിക്കൊല്ലുമെന്ന് നേരത്തേ ഭീഷണിപ്പെടുത്തിയതായാണ് പരാതി. റിതു നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പോലീസ് കൊലപാതകം നടന്ന വീട്ടിലെത്തി അന്വേഷണം തുടങ്ങി.

Share this story