മുട്ടില്‍ മരംമുറി: വഞ്ചനാകേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നീട്ടിവയ്ക്കണമെന്ന ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളി

മുട്ടിൽ മരം മുറി

കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി. വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ സെപ്റ്റംബര്‍ ഏഴിന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുമെന്നും പ്രതികള്‍ ഹാജരാകണമെന്നും കോടതി.

ഹൈക്കോടതിയില്‍ നിന്ന് നേരിട്ട് തിരിച്ചടിക്ക് പിന്നാലെയാണ്, അതേ ആവശ്യം വിചാരണ കോടതിയിലേക്ക് എത്തുന്നത്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട കേസ് ബത്തേരി കോടതിയില്‍ നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട വഞ്ചന കേസിലെ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ രണ്ട് കേസുകളെയും രണ്ടായി കണ്ടാല്‍ മതിയെന്നും, തടി വില്പനയ്ക്ക് പിന്നാലെ കരിമുകള്‍ സ്വദേശി അലിയാര്‍ എന്ന വ്യക്തിയെ ഒന്നരകോടിക്ക് വഞ്ചന നടത്തിയ കേസില്‍ വിചാരണയ്ക്ക് തടസ്സമില്ല എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളുടെ ആവശ്യം തള്ളിയ ചോറ്റാനിക്കര മജിസ്ട്രിക് കോടതി, സെപ്റ്റംബര്‍ ഏഴാം തീയതി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും എന്നും അറിയിച്ചു. ഒന്നാംപ്രതി റോജി അഗസ്റ്റിന്‍ നേരിട്ടും, രണ്ടും മൂന്നും പ്രതികളായ ആന്‍ഡ് ഓഗസ്റ്റിന്‍ ജോസൂട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഓണ്‍ലൈനിലും കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം.

കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ നിരവധി തവണയായി പല കാരണങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിക്കുന്നുണ്ട്. കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ല എന്നതായിരുന്നു കഴിഞ്ഞതവണ ഉന്നയിച്ച ആരോപണം. ഇതിന് പിന്നാലെയാണ് വിചാരണ നീട്ടണം എന്ന് ആവശ്യവും കോടതിക്ക് മുന്നിലെത്തിയത്. വയനാട് മുട്ടില്‍ നിന്ന് കടത്തിയ തടികള്‍ കരിമുകള്‍ സ്വദേശിയായ അലിയാര്‍ക്ക് വില്‍പ്പന നടത്തി വഞ്ചിച്ചു എന്നതാണ് ചോറ്റാനിക്കര കോടതിയില്‍ വിചാരണ നടക്കുന്ന കേസ്.

Tags

Share this story