നെഹ്റു ട്രോഫി വേദികളുടെ നിർമാണ കരാർ വിവാദ കമ്പനിക്ക്; സുരക്ഷാ വീഴ്ചയിൽ പ്രതിക്കൂട്ടിലായ 'ഓസ്‌കർ ഇവന്റ്സി'ന് വീണ്ടും

ഓസ്‌കാർ ഇവൻ്റ്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തലും വേദികളും നിർമ്മിക്കാനുള്ള കരാർ വിവാദ കമ്പനിയായ ഓസ്‌കർ ഇവന്റ്സിന് നൽകിയതിൽ വൻ പ്രതിഷേധം ഉയരുന്നു. തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റ കൊച്ചിയിലെ പരിപാടി സംഘടിപ്പിച്ചതും ഇതേ ഓസ്‌കർ ഇവന്റ്സ് ആയിരുന്നു.

​കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ഭരതനാട്യ പരിപാടിക്കിടെ ഗ്യാലറിയിൽ താൽക്കാലികമായി നിർമ്മിച്ച സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതര പരിക്കേറ്റത്. നിർമാണത്തിലെ സുരക്ഷാ വീഴ്ചയും അനാസ്ഥയുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ കമ്പനിക്കെതിരെ പൊലീസിൽ ക്രിമിനൽ കേസ നിലനിൽക്കെയാണ് സംസ്ഥാനത്തെ ഏറ്റവും പ്രമുഖമായ കായിക-സാംസ്കാരിക മാമാങ്കത്തിന്റെ നിർമാണ ചുമതല വീണ്ടും ഇതേ കമ്പനിയെ ഏൽപ്പിച്ചിരിക്കുന്നത്.

​ലക്ഷക്കണക്കിന് ആളുകൾ തടസ്സമില്ലാതെ എത്തുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ വി.ഐ.പി പവലിയൻ അടക്കമുള്ള പ്രധാന വേദികളുടെ നിർമാണം ഇത്തരമൊരു കമ്പനിയെ ഏൽപ്പിച്ച നടപടിയിൽ സംഘാടക സമിതിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കപ്പെടുമോ എന്ന കാര്യത്തിൽ ജനങ്ങൾക്കിടയിലും ആശങ്ക ശക്തമായിട്ടുണ്ട്.

Tags

Share this story