പുതുയുഗ കേരളം ലക്ഷ്യമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് വന്ദേമാതരം ആലപിച്ചില്ല

വന്ദേ

എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനത്തെ ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരം ആലപിച്ചില്ല. ദേശീയഗാനം മാത്രമാണ് ആലപിച്ചത്. എല്ലാവരെയും ചേർത്തുനിർത്തുന്ന പുതുയുഗ കേരളമാണ് ലക്ഷ്യമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മതേതരത്വത്തിലും ജനാധിപത്യത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതേതരത്വത്തിലും ജനാധിപത്യത്തിലും വിട്ടുവീഴ്ചയില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ല, അവകാശമാണ്. യുവതയാണ് രാജ്യത്തിന്‍റെ യഥാര്‍ഥ സമ്പത്ത്. ഇന്ത്യയെന്ന വികാരം കെടാതെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം എൻസിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ്, സ്കൗട്ട്സ് തുടങ്ങിയ വിഭാഗങ്ങളും പരേഡിൽ പങ്കെടുത്തു. മറ്റ് ജില്ലകളിലെ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ മന്ത്രിമാരാണ് പരേഡിൽ സല്യൂട്ട് സ്വീകരിച്ചത്. രാജ്യത്തോടൊപ്പം കേരളവും ലോകമെമ്പാടുമുള്ള മലയാളി സമൂഹവും എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്നു.  നിയമസഭയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി. ദേശീയഗാനത്തിന്‍റെ അകമ്പടിയോടെ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തായിരുന്നു ആഘോഷങ്ങള്‍.

Tags

Share this story