സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി; സാമൂഹ്യ സുരക്ഷാ പെൻഷനിൽ വർധനവില്ല

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കും. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ വർധിപ്പിച്ചില്ല. എന്നാൽ അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

മികച്ച രീതിയിൽ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സമീപനത്തെ തുടർന്നാണ് പെൻഷൻ വിതരണം വൈകുന്നത്. കേന്ദ്രം കൃത്യമായി തുക നൽകുന്നില്ല. അടുത്ത വർഷം സമയബന്ധിതമായി ക്ഷേമ പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും നൽകാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു

സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ കൊടുക്കും. ആറ് ഗഡുവാണ് നിലവിലുള്ള കുടിശ്ശിക. സർക്കാർ ജീവനക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണിത്. 

നവകേരള സദസിൽ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി അനുവദിച്ചു. അധിക വിഭവ സമാഹാരണ നടപടിയുടെ ഭാഗമായി കോടതി ഫീസുകളിൽ പരിഷ്‌കരണം. 50 കോടിയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.
 

Share this story