മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം; അമ്മയായ 21കാരിയെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പോലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. വീട്ടുകാർക്കും ആൺസുഹൃത്തിനും ഇക്കാര്യങ്ങൾ അറിയിലായിരുന്നുവെന്നാണ് യുവതി നൽകിയിരുന്ന മൊഴി. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം സമീപത്തെ പറമ്പിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, കുഞ്ഞിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. പ്രസവിച്ചശേഷം ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയിൽ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞെന്ന് വിദ്യാർഥിനി കൂടിയായ അമ്മ സമ്മതിച്ചിരുന്നു. കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയ്ക്ക് പരുക്ക് പറ്റിയതെന്നാണ് പോലീസ് വിലയിരുത്തൽ.  

Tags

Share this story