നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം; കേസ് അവസാനിപ്പിച്ച് പോലീസ്

നെയ്യറ്റിൻകര ഗോപൻ

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പിതാവിനായി മക്കള്‍ കല്ലറ നിര്‍മിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന തീരുമാനത്തില്‍ പൊലീസ്. നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഉറപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്നും സമാധിയായതെന്ന് പറഞ്ഞതിലും കല്ലറ നിര്‍മിച്ചതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നും ആദ്യഘട്ടത്തില്‍ സംശയം ഉയര്‍ന്നിരുന്നു. കല്ലറ വിവാദം കേരളമാകെ സമാധിയെക്കുറിച്ച് ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമി മരണപ്പെടുന്നത്. സമാധി ചര്‍ച്ചയായതോടെ ഹൈക്കോടതി വരെ വിഷയത്തില്‍ ഇടപെടുന്ന സാഹചര്യമുണ്ടായി. മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടം വരെ നടത്തി. ഇന്ന് ഗോപന്‍ സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമാണ്. പൂജകളും നടക്കുന്നുണ്ട്. ഭാവിയില്‍ വലിയ ക്ഷേത്രം നിര്‍മ്മിച്ച് തീര്‍ത്ഥാടന കേന്ദ്രം ആക്കി മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം.

ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങളില്‍ ഉള്‍പ്പെടെ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊലീസിന്റെ അന്വേഷണത്തിലും ഹൃദയാഘാതം മൂലമുള്ള മരണമെന്ന് തെളിഞ്ഞു. ഇതോടെ പൊലീസ് കേസ് ക്ലോസ് ചെയ്യുകയാണ്.

Tags

Share this story