സ്‌ഫോടക വസ്തുക്കളുടെ ഉറവിടം തേടി എൻഐഎ; കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപക പരിശോധന
കൊച്ചി: വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. മലപ്പുറത്ത് തിരൂരങ്ങാടിയില്‍ ലോറിയിൽ സ്‌ഫോടക വസ്തുക്കള്‍ എത്തിയതിലാണ് അന്വേഷണം. തിരൂരങ്ങാടിയിലെ ഗോഡൗണിലും വണ്ടൂര്‍ പുതിയത്തുകുന്നിലെ ലോറി ഉടമയുടെ ഭാര്യയുടെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്‌സുകളിലാക്കി സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. പതിനായിരത്തോളം നോണ്‍സും 400ല്‍ അധികം ബോക്‌സ് എക്‌സ്‌പ്ലോസീവ് സ്റ്റിക്കുകളുമാണ് അന്ന് കണ്ടെത്തിയത്.
കോഴിക്കോട് മുക്കം എരഞ്ഞിമാവിലാണ് പരിശോധന. എരഞ്ഞിമാവ് സ്വദേശി ഹാരിസ് എന്നയാളുടെ എക്‌സലന്റ് ബ്രിക്‌സ് എന്ന സ്ഥാപനത്തിലും വീട്ടിലുമാണ് പരിശോധന.
കാസര്‍കോട് ചിറ്റാരിക്കാല്‍ കടുമേനിയിലാണ് പരിശോധന. കടുമേനി സ്വദേശി ജോര്‍ജിന്റെ വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. അഞ്ച് വര്‍ഷം പഴക്കമുള്ള ജലാറ്റിന്‍ സ്റ്റുക്കള്‍ പിടികൂടി. മലപ്പുറത്ത് സ്‌ഫോടക വസ്തുകള്‍ പിടികൂടിയ കേസിലെ പ്രതിയുടെ സഹോദരനാണ് ജോര്‍ജ്.
