നിതിൻ രാജ് കേസ്; റാമിൻ്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി

കോടതി

കൊച്ചി: ഡോ. എം കെ റാമിൻ്റെ അറസ്റ്റിൽ പൊലീസ് വീഴ്ചയുമായി ബന്ധപ്പെട്ട് സർക്കാനെ കുടഞ്ഞ് ഹൈക്കോടതി. അറസ്റ്റിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. 'അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ നന്നായി എനിക്കറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി' എന്നും ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞു. ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ച എന്ന് സർക്കാർ തന്നെ പറയുന്നു. ഡിവൈഎസ്പി ഗുരുതര വീഴ്ച വരുത്തിയിട്ട് അന്വേഷണം മാത്രം മതിയോ എന്ന് ചോദിച്ച കോടതി ഇത്തരം ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്‌പെൻഡ് ചെയ്യണമെന്നും നിരീക്ഷിച്ചു.

ഡിവൈഎസ്പിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയിൽ വാക്കാൽ അറിയിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സസ്‌പെന്‍ഡ് ചെയ്യാനാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നടപടിക്രമം പാലിച്ചില്ലെങ്കില്‍ തീരുമാനം ചോദ്യം ചെയ്യപ്പെടാമെന്ന് സര്‍ക്കാറിൻ്റെ മറുപടി. പ്രതിയെ അറസ്റ്റ് ചെയ്താലും കോടതി ജാമ്യം കൊടുക്കും അതുകൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്തില്ല എന്ന് പറയുന്നതുപോലെയാണ് സർക്കാർ നിലപാടെന്ന് കോടതി വിമർശിച്ചു.

കോടതി തീരുമാനിക്കുന്നതില്‍ ആശങ്ക എന്തിനെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സര്‍ക്കാര്‍ ചെയ്യാനുള്ളത് സര്‍ക്കാര്‍ ചെയ്യണം. ഇത്തരം ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്‌പെന്‍ഡ് ചെയ്യണം. നിങ്ങളുടെ ജോലി നടപടിയെടുക്കുക എന്നതാണെന്നും സര്‍ക്കാരിനോട് ഹൈക്കോടതി പറഞ്ഞു. കൂടുതല്‍ പറയിപ്പിക്കരുത്. സര്‍ക്കാര്‍ ചെയ്യാനുള്ളത് സര്‍ക്കാര്‍ ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 'സര്‍ക്കാരിന്റെ ജോലി നടപടിയെടുക്കുക എന്നതാണ്, അത് സര്‍ക്കാര്‍ ചെയ്യുക. നടപടി ചോദ്യം ചെയ്യേണ്ടത് ആ ഉദ്യോഗസ്ഥനാണ്, തീരുമാനമെടുക്കേണ്ടത് കോടതിയും' എന്നായിരുന്നു സർക്കാർ വാദത്തിൽ കോടതിയുടെ മറുപടി.

നിധിൻ രാജ് കേസിൽ ഡോ. എം കെ റാമിൻ്റെ അറസ്റ്റിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ നേരത്തെയും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് ഒരു ഘട്ടത്തിൽ കോടതി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ എന്നായിരുന്നു ആ ഘട്ടത്തിൽ ജസ്റ്റിസ് എ ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു. ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഡോ. എംകെ റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇതെന്നും പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിയെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിയെ രക്ഷപെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പിയെന്നും കോടതിയുടെ വിമര്‍ശനമുണ്ടായി.

Tags

Share this story