നിതിൻ രാജിന്റെ ആത്മഹത്യ: ഒളിവിലായിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം മൂന്ന് മാസത്തിന് ശേഷം അറസ്റ്റിൽ
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ, ഒന്നാം പ്രതിയും കോളേജിലെ മുൻ അധ്യാപകനുമായ ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടുന്നത്. കർണാടകയിലെ കുടകിൽനിന്നാണ് ക്രെൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്.
ക്ലാസ് മുറിയിൽ വെച്ചുണ്ടായ കടുത്ത ജാതി അധിക്ഷേപത്തിലും മാനസിക പീഡനത്തിലും മനംനൊന്താണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ഗുരുതരമായ വകുപ്പുകളും ഡോ. റാമിനെതിരെ ചുമത്തിയിട്ടുണ്ട്.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ ഒളിസങ്കേതത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കേസിൽ ഡോ. റാമിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ നേരത്തെ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
