'നോ ഐഡി, നോ എൻട്രി': മദ്യം വാങ്ങാൻ 23 വയസ്സ് നിർബന്ധമാക്കുന്നു; ഫയൽ മുഖ്യമന്ത്രിക്ക് മുന്നിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കർശനമാക്കാൻ ഒരുങ്ങി സർക്കാർ. മദ്യം വാങ്ങുന്നതിന് 23 വയസ്സ് തികഞ്ഞിരിക്കണമെന്ന നിബന്ധന കർശനമായി നടപ്പാക്കാനാണ് ആലോചന. കർണാടക മോഡലിൽ 'നോ ഐഡി, നോ എൻട്രി' (No ID, No Entry) എന്ന രീതി കേരളത്തിലും കൊണ്ടുവരുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ച ഫയൽ ഇപ്പോൾ മുഖ്യമന്ത്രി വിഡി സതീശൻ്റെ പരിഗണനയിലാണ്.
പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ മദ്യം വാങ്ങാൻ എത്തുന്നവർ പ്രായം തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ (ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ) കൗണ്ടറുകളിൽ നിർബന്ധമായും ഹാജരാക്കേണ്ടി വരും. നിലവിൽ സംസ്ഥാനത്ത് മദ്യപിക്കാനുള്ള നിയമപരമായ പ്രായപരിധി 23 വയസ്സാണെങ്കിലും, പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കർശനമായിരുന്നില്ല.
ബെവ്‌കോ ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവടങ്ങളിലടക്കം പ്രായപരിധി കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന.
