ആഡംബരമില്ല, അകമ്പടിയില്ല; തിരുവനന്തപുരത്ത് സാധാരണക്കാരനായി കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

Pinarayi Vijayan

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനേറ്റ കനത്ത പരാജയത്തിന് ശേഷം പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. വിമാനത്താവളത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം സംസാരിച്ചില്ല. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയപ്പോഴും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനോ പ്രതികരിക്കാനോ പിണറായി മുതിര്‍ന്നില്ല.

സുരക്ഷാ വാഹനവ്യൂഹത്തിന്റെ അകമ്പടിയൊന്നുമില്ലാതെ, എകെജി സെന്ററില്‍നിന്നു വന്ന സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. വി.ശിവന്‍കുട്ടി, എ.എ.റഹിം, വി.ജോയി എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ക്ലിഫ് ഹൗസില്‍ അധികനേരം ചിലവഴിക്കാതെ അദ്ദേഹം എകെജി സെന്ററിലേക്ക് മടങ്ങി.

പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് ചിന്ത ഫ്‌ളാറ്റിലേക്ക് മാറുമെന്നാണ് വിവരം. മൂന്നാം നിലയിലെ 3A, 3B ഫ്‌ളാറ്റുകള്‍ അദ്ദേഹത്തിനായി സജ്ജീകരിക്കുമെന്നാണ് വിവരം. പി ബി അംഗങ്ങള്‍ക്ക് അനുവദിക്കുന്ന ഫ്‌ളാറ്റാണിത്. ഇന്നോ നാളെയോ തന്നെ അദ്ദേഹം മാറിയേക്കും.

അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ , പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം. മുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ സംഘടന നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്നത്. അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണമെന്നും, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മാറണമെന്നുമാണ് പരോക്ഷമായി പറയുന്നത്. തോല്‍വി വിലയിരുത്താന്‍ സിപിഐഎം,സിപിഐ നേതൃയോഗങ്ങള്‍ നാളെ തുടങ്ങും.

Tags

Share this story