ആജീവനാന്തം ആരും മുഖ്യമന്ത്രിയായിരിക്കില്ല; കടബാധ്യതയുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത്: വിഡി സതീശൻ

VD | CM

കോഴിക്കോട്: എല്ലാക്കാലത്തും ആരും മുഖ്യമന്ത്രിയായിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതുകൊണ്ടു തന്നെ കേരള പൊലീസ് മര്യാദ വിട്ട് പെരുമാറരുത്, പെൺകുട്ടിളെ തൊട്ടാൽ കോൺഗ്രസ് ആങ്ങളമാരെ പൊലെ പെരുമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകാധിപതികൾ എല്ലാക്കാലത്തും ഭീരുക്കളായിരുന്നു. അതാണ് ഇപ്പോൾ കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഭയം മാറ്റാൻ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കുതിര കയറരുത് സർക്കാർ. അശാസ്ത്രീയ നികുതി നിർദേശങ്ങൾക്ക് എതിരായ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ ഭയക്കുന്നതെന്ന് ചോദിച്ച അദ്ദേഹം മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കുന്നതിനെയും വിമർശിച്ചു. 

നികുതി ഭാരത്തിൽ കോൺഗ്രസ് ശക്തമായ സമരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ജനങ്ങളെ സഹായിക്കേണ്ട സർക്കാർ ജനങ്ങളുടെ മേൽ കടുത്ത നികുതി ഭാരം കെട്ടിവെയ്ക്കുകയാണെന്നും കുറ്റപെടുത്തി. 4000 കോടിയോളം നികുതിയാണ് സർക്കാർ വർധിപ്പിച്ചത്. ഒരു കൈകൊണ്ട് കിറ്റും പെൻഷനും നൽകുമ്പോൾ മറുകൈകൊണ്ട് പോക്കറ്റടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്‍റെ കടബാധ്യത 4 ലക്ഷം കോടിയാണ്. ഇത് തുറന്നു പറയുന്ന തന്നെ ദുഷ്ട ശക്തിയായാണ് കാണുന്നത്. കടബാധ്യത കൂടിയ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് കേരളം. കടബാധ്യത കാരണമാണ് സാക്ഷരത പ്രേരക് ജീവനൊടുക്കിയത്. ശമ്പളം നൽകാത്തത് കടബാധ്യത കാരണമല്ലെ, അല്ലെങ്കിൽ എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.

ആശ്വാസ കിരണം ഉൾപ്പെടെ ഉള്ള എല്ലാ ആശ്വാസ പദ്ധതികളും നിലച്ചു. കടത്തിന്‍റെ നിലയില്ലാ കയത്തിലാണ് കേരളം. വെറുതെ ആളുകളെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. സംസ്ഥാനത്തിന്‍റെ വരവ് കുറയുകയും ചെലവ് കൂടുകയുമാണ് ചെയ്യുന്നത്. സംസ്ഥാനം കൂട്ട ആത്മഹത്യയുടെ വക്കിലാണ്. കേരളത്തിൽ നടക്കുന്ന സ്വർണ കള്ളക്കടത്തിനെതിരെ നികുതി വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും സംസ്ഥാനത്ത് നികുതി വകുപ്പില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യ മന്ത്രി ഇപ്പോൾ കരുതൽ തടങ്കലിലാണ്. നേരത്തെ കറുപ്പുകാണുന്നതാണ് ഭയമെങ്കിൽ ഇപ്പോൾ വെള്ള കാണുന്നതും ഭയമാണെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്തെ നികുതി ഘടന പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടബാധ്യതയാണെങ്കിലും സർക്കാരിന്‍റെ ധൂർത്തിന് യാതൊരു കുറവുമില്ലെന്നും കുറ്റപ്പെടുത്തി. 

Share this story