ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തിയെടുക്കും; പയ്യന്നൂരിൽ പ്രകോപനപരമായ പ്രസംഗവുമായി കെ.കെ. രാഗേഷ്
കണ്ണൂർ: പയ്യന്നൂരിലെ രാഷ്ട്രീയ തർക്കങ്ങൾക്കും ആരോപനങ്ങൾക്കുമിടെ പ്രകോപനപരമായ പ്രസ്താവനയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്.
"പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന് അടിയിലുള്ളതെല്ലാം മാന്തിയെടുക്കാൻ ശേഷിയുള്ളതാണ് പയ്യന്നൂരിലെ പാർട്ടി എന്ന് എല്ലാവരും മനസ്സിലാക്കുക" എന്നായിരുന്നു രാഗേഷിന്റെ പ്രസംഗത്തിലെ പരാമർശം.
തിരഞ്ഞെടുപ്പ് പരാജയം കൊണ്ട് പയ്യന്നൂരിലെ പാർട്ടി ഇല്ലാതായിട്ടില്ലെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഒരു ഷെഡ് കത്തിയ സംഭവത്തിൽ മുൻകൂട്ടി ആരോപണങ്ങൾ ഉന്നയിക്കുന്നതിനെയും പോലീസിന്റെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ചു. ഒരു പീറ ഷെഡ് കത്തിച്ച് പത്രസമ്മേളനം നടത്തി അതിനുപിന്നിൽ ടി.ഐ. മധുസൂദനനാണെന്ന് തെളിവുകളില്ലാതെ ആരോപിക്കുകയാണെന്നും രാഗേഷ് പറഞ്ഞു.
പയ്യന്നൂരിലെ പൊലീസ് കുഞ്ഞികൃഷ്ണന്റെ സ്വന്തം പൊലീസായി മാറിയിരിക്കുകയാണെന്നും, യഥാർത്ഥ പ്രതികൾ പിടിയിലായാൽ സംഭവത്തിനു പിന്നിലെ സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാവിന്റെ പ്രകോപനപരമായ ഈ പ്രസംഗം നിലവിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
