കൈമടക്ക് കൊടുത്തില്ലെങ്കിൽ ഒന്നും നടക്കില്ല: ജി. സുധാകരൻ

ആലപ്പുഴ: കൈമടക്ക് കൊടുത്തില്ലെങ്കിൽ ഇവിടെ ഒന്നും ചെയ്യില്ലെന്ന് മുന്‍ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരന്‍. ''പെൻഷന് അപേക്ഷിച്ചാലും സഖാക്കൾ പാസാക്കില്ല. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളുടെ പ്രസിഡന്‍റുമാരിൽ ചിലർക്ക് സൂക്കേട് കൂടുതലാണ്. ഞാൻ തമ്പുരാൻ, ബാക്കിയുള്ളവർ മലയപ്പുലയൻ എന്നാണ് പലരുടെയും ചിന്ത'', സിപിഎം നിയന്ത്രിക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്‍റെ (കെഎസ്ടിഎ) പൊതുവേദിയിൽ സുധാകരൻ പറഞ്ഞു.

നമ്മള്‍ നമ്മളെ തന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അത് തമ്പുരാക്കന്മാരുടെ മനോഭാവമാണ്. ഞങ്ങളൊക്കെ തമ്പുരാക്കന്മാര്‍, മറ്റുള്ളവർ മോശം എന്നാണ് ചിന്ത. അപേക്ഷിച്ചാല്‍ ആ ദിവസം മുതല്‍ പെന്‍ഷന്‍ നല്‍കണം, അപേക്ഷ കണ്ടെത്തുന്ന ദിവസം മുതലല്ല. പെന്‍ഷന് അപേക്ഷിച്ചാലും പാസാക്കില്ല. അവിടെക്കിടക്കും. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്‍റുമാരിൽ ചിലര്‍ക്കെല്ലാം ഈ സൂക്കേട് കൂടുതലാണ്. അവരൊന്നും കൊടുക്കില്ല. എന്നിട്ട് അവരുടെ വീടിനു മുമ്പില്‍ ഓണക്കാലത്തു പോയിരുന്ന് നാണം കെടുത്തി നോട്ടീസ് ഒട്ടിച്ചപ്പോഴാണ് വിളിച്ചുകൊടുത്തത്.

നിലത്തെഴുത്ത് കളരി എന്നൊരു വാചകം പോലും ഏറെ പുരോഗമനം പറയുന്ന കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് അറിയില്ല. ഒരു എംഎല്‍എയും നിയമസഭയില്‍ ഇപ്പോള്‍ മിണ്ടാറില്ലല്ലോ. ഞങ്ങളൊക്കെ മിണ്ടിയിരുന്നു. നിയമസഭയില്‍ പറഞ്ഞിട്ടാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് 1,000 രൂപ ഗ്രാന്‍ഡ് മാസം നേടിയെടുത്തത്- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ചു നാളുകളായി സിപിഎമ്മിനെതിരേ പരോക്ഷമായും പ്രത്യക്ഷമായും കടുത്ത വിമർശനവുമായി സുധാകരൻ രംഗത്തെത്തുണ്ട്. എന്നാൽ താൻ പറയുന്നതെല്ലാം സാമൂഹിക വിമർശനമാണെന്നാണ് സുധാകരന്‍റെ വാദം. ഒരു കമ്യൂണിസ്റ്റുകാരൻ അഭിപ്രായം തുറന്നുപറയണമെന്നാണ് മാർക്സ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Share this story