ലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്

ലേക്കർ ഇന്ത്യ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യയുടെ കോഴിക്കോട് ഓഫീസ് തദ്ദേശ സ്ഥാപനത്തിന്റെ വ്യാപാര ലൈസൻസില്ലാതെ പ്രവർത്തിച്ചെന്ന് റിപ്പോർട്ട്. ലൈസൻസിനായി അപേക്ഷിച്ചിരുന്നെങ്കിലും രേഖകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഒളവണ്ണ പഞ്ചായത്ത് അപേക്ഷ നിരസിക്കുകയായിരുന്നു.മൂന്ന് വർഷം മുൻപ് ലേക്കർ ഇന്ത്യ കോർപ് രജിസ്റ്റർ ചെയ്തപ്പോൾ തന്നെ കോഴിക്കോട് പന്തീരാങ്കാവ് പൂളേങ്കര അങ്ങാടിയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ഒളവണ്ണ പഞ്ചായത്ത് പരിധിയിലെ ഓഫീസിന് പഞ്ചായത്തിന്റെ പ്രവർത്തനാനുമതിയോ വ്യാപാര ലൈസൻസോ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

ലൈസൻസിനായി നൽകിയ അപേക്ഷയിൽ വാടക കരാറിലെ വിവരങ്ങളിലെ പൊരുത്തക്കേടാണ് പഞ്ചായത്ത് ചൂണ്ടിക്കാട്ടിയത്. കമ്പനി രേഖകൾ പ്രകാരം ലേക്കർ ഇന്ത്യയുടെ പാർട്ട്ണർമാരായ ടി. വീണയും ഡോ. അനീസ് കോടമ്പിയത്തുമാണ്. എന്നാൽ വാടകക്കരാറിൽ അനീസ് കോടമ്പിയത്തിന്റെ പേര് മാത്രമാണുണ്ടായിരുന്നത്. ഇതോടെയാണ് അപേക്ഷ തിരിച്ചയച്ചത്.അതേസമയം, തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ് ഇല്ലെങ്കിലും ലേക്കർ ഇന്ത്യ കോർപിന് ജിഎസ്ടി രജിസ്ട്രേഷനുണ്ട്. ജിഎസ്ടി രജിസ്ട്രേഷന് തദ്ദേശ സ്ഥാപനത്തിന്റെ വ്യാപാര ലൈസൻസ് നിർബന്ധമല്ലാത്തതാണ് ഇതിന് കാരണം.

എന്നാൽ ലൈസൻസില്ലാതെ സ്ഥാപനം മൂന്ന് വർഷത്തോളം എങ്ങനെ പ്രവർത്തിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. സിപിഐഎം ഭരിക്കുന്ന ഒളവണ്ണ പഞ്ചായത്തിനെതിരെയും ഇതോടെ ചോദ്യമുയരുന്നുണ്ട്.ലേക്കർ ഇന്ത്യക്കെതിരായ അന്വേഷണം ശക്തമാകുന്ന ഘട്ടത്തിലാണ് ലൈസൻസിനായുള്ള ശ്രമം വീണ്ടും തുടങ്ങിയതെന്നാണ് വിവരം. കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ അപേക്ഷയെന്നാണ് സൂചന. എന്നാൽ പുതിയ വാടകക്കരാർ വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന് പിന്നാലെ പുതുക്കിയ അപേക്ഷ ഇതുവരെ സമർപ്പിച്ചിട്ടില്ല.

Tags

Share this story