പാളയത്തെ അരുംകൊല: ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ; കഴുത്തിൽ മാത്രം 18 കുത്തേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: നഗരമധ്യത്തിലെ പാളയത്ത് ക്ഷീരകർഷകനായ ബിജു (38) വീടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബിജുവിന്റെ ശരീരത്തിൽ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ഇതിൽ കഴുത്തിന്റെ മുന്നിലും പിന്നിലുമായി മാത്രം 18 കുത്തുകളേറ്റിട്ടുണ്ട്. ക്രൂരമായ മർദ്ദനത്തിനും കഠിനമായ ആക്രമണത്തിനും ഇരയായാണ് ബിജു കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരങ്ങൾ.
കഴിഞ്ഞ ദിവസമാണ് പാളയം പുതിയ കോവിലകം പറമ്പ് സ്വദേശിയായ ബിജുവിനെ സ്വന്തം വീടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പാൽ കറക്കുന്നതിനായി വിളിക്കാൻ ചെന്ന അമ്മയാണ് വീട് പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയും, തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കാണുകയും ചെയ്തത്.
പ്രദേശത്തെ ലഹരിമാഫിയ സംഘങ്ങളുടെ താവളങ്ങൾക്കെതിരെ നിരന്തരം പ്രതികരിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡായ 'ഓപ്പറേഷൻ തൂഫാൻ' ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ബിജു വഴി കാട്ടാറുണ്ടായിരുന്നുവെന്നും, ഇതിന്റെ പ്രതികാരമായാണ് ലഹരിസംഘം ബിജുവിനെ അരുംകൊല ചെയ്തതെന്നും ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കസബ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ലഹരിസംഘങ്ങളിലെ സംശയാസ്പദമായ വ്യക്തികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
