ഫോട്ടോ മോര്‍ഫ് ചെയ്ത കേസ്; പ്രതി മോർഫ് ചെയ്തത് അടുത്ത ബന്ധുക്കളുടെയടക്കം ചിത്രങ്ങൾ: കേസെടുക്കാതെ പൊലീസ്
കോഴിക്കോട്: പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്‍പന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി നിതിൻ മോഹൻദാസ് മോർഫ് ചെയ്തത് അടുത്ത ബന്ധുക്കളുടെയടക്കം ചിത്രങ്ങൾ. കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതികൾ എത്തിയിട്ടുണ്ട്. പ്രതി മൂന്ന് ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ടെലഗ്രാം അക്കൗണ്ട് രൂപീകരിച്ചിട്ട് 3 വർഷത്തോളമായി. ഇസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴിയും ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. 11 നമ്പറുകൾ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ രൂപീകരിച്ചത്.
പ്രതി സ്ഥിരമായി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശം അയക്കുന്ന വ്യക്തിയാണെന്നാണ് വിവരം. ഗുരുതര ആരോപണങ്ങളും തെളിവുകളും ലഭിച്ചിട്ടും നിതിൻ മോഹൻദാസിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് വരുത്തി തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണം. പൊലീസ് പ്രതിയെ സംരക്ഷിക്കുന്നതായി പരാതിക്കാരിയും പറഞ്ഞു. തെളിവുകൾ പോലും പൊലീസ് കളഞ്ഞെന്നാണ് ആരോപണം. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്‍പനയെന്ന കുറ്റത്തിന് കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിന്‍ മോഹന്‍ദാസിന് എതിരെ പരാതി ലഭിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളില്‍ നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്താണ് മോർഫ് ചെയ്യുന്നതെന്നാണ് ആരോപണം. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കണ്ടന്റുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്.
രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദന്‍ എന്ന യുവതിയാണ് ആദ്യം പരാതി നല്‍കിയത്. നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോ ഈ ഗ്രൂപ്പുകളില്‍ ഉള്ളതായി സാന്ദ്ര പറഞ്ഞിരുന്നു. യുവതിയെ നേരത്തെ പരിചയമുള്ള യുവാവാണ് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയത്. ഫോട്ടോ വില്‍പനക്ക് പുറമെ എക്‌സ്‌ചേഞ്ചിങ്ങും നടക്കുന്നുന്നുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവ് പെണ്‍കുട്ടികള്‍ക്ക് വാട്‌സപ്പിലും ഇന്‍സ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങള്‍ അയക്കുകയും, ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായാണ് യുവതികള്‍ പറയുന്നത്.
