കേരളത്തിലെ കർഷകരെ കരിച്ചുകളയുന്ന സൂര്യനായി പിണറായി വിജയൻ മാറിയെന്ന് സുധാകരൻ

കേരളത്തിലെ കർഷകരെ കരിച്ചുകളയുന്ന സൂര്യനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സമ്പൽസമൃദ്ധമായിരുന്നു കേരളത്തിന്റെ കാർഷികരംഗം ഇന്നു കർഷകരുടെ ശവപ്പറമ്പാണ്.12 കർഷകരാണ് രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇങ്ങനെ കേട്ടുകേൾവി പോലുമില്ല. കണ്ണൂരിൽ മാത്രം നാലു കർഷകർ ആത്മഹത്യ ചെയ്തു. 

നവകേരള സദസുമായി കണ്ണൂരിലേക്ക് കടന്നുവന്ന മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ ആദ്യ കുറുപ്പുകളിൽ ഒന്ന് ഇരിട്ടിയിലെ സുബ്രഹ്മണ്യൻ എന്ന കർഷകന്റെ ആത്മഹത്യാക്കുറിപ്പ് ആയിരുന്നു. ഏറ്റവും ഒടുവിൽ കണ്ണൂർ ആലക്കോട് പാത്തൻപാറ നൂലിട്ടാമലയിലെ വാഴകർഷകൻ ഇടപ്പാറക്കൽ ജോസ് ജീവിതം അവസാനിപ്പിച്ചത് കടുത്ത കടബാധ്യതയും കാട്ടുപന്നിശല്യവും മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

വിളകളുടെ വിലയിടിവും വിളനാശവും കാരണം വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ. അവർക്ക് മുന്നിലാണ് ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്യമൃഗശല്യവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വാപൊളിക്കുന്നത്. പ്രധാനമന്ത്രി നൽകിയ പത്തുപതിനെട്ടു ഗ്യാരന്റിയെടുത്തു വീശിയാൽ കടുവയും പുലിയുമൊന്നും തിരിച്ചുപോകില്ല. 

രാജ്യത്തിന്റെ കാർഷികമേഖലയെ കോർപറേറ്റുകൾക്ക് എറിഞ്ഞുകൊടുത്തതിന്റെ പൂർണ ഉത്തരവാദിത്വം മോദി സർക്കാരിനാണ്. അവരുടെ നയങ്ങളാണ് രാജ്യമെമ്പാടുമുള്ള കർഷകരെ മഹാദുരിതത്തിലാക്കിയതെന്നും സുധാകരൻ പറഞ്ഞു

Share this story