പിണറായിയുടേത് ഭീഷണിയുടെ സ്വരം; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്നാണ് മനസിലാകുന്നത്: വി കുഞ്ഞികൃഷ്ണന്‍
കണ്ണൂര്‍: പിണറായി വിജയന് മറുപടിയുമായി പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍. പിണറായിയുടേത് ഭീഷണിയുടെ സ്വരം. തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പിണറായിയുടെ പ്രസംഗത്തോടെ വ്യക്തമായെന്ന് പ്രതികരണം. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന കേന്ദ്രകമ്മിറ്റി നിലപാടിനെ പിണറായി വെല്ലുവിളിച്ചെന്നും കുറ്റപ്പെടുത്തലുണ്ട്.
പിണറായിയുടേത് ഭീഷണിയുടെ സ്വരമെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഇപ്പോഴും ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്നാണ് പ്രസംഗത്തില്‍ നിന്ന് മനസിലാകുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയതാണ്. അതിനെ വെല്ലുവിളിക്കുന്ന പ്രസംഗമാണ് പിണറായിയുടെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തുനിന്നും ഉണ്ടായത്. മാസപ്പടി കേസ് പോലുള്ള വിഷയങ്ങളില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം ഉണ്ടാകുമെന്നായിരുന്നു കരുതിയത്.
പക്ഷെ അത്തരം വിഷയങ്ങള്‍ ഒന്നും സംസാരിച്ചില്ല – അദ്ദേഹം പറഞ്ഞു.
തന്നെ പുറത്താക്കിയ നാള്‍ മുതല്‍ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇപ്പോഴും പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി നാലിനാണ് പുസ്തക പ്രകാശനം നടത്തുന്നത്. ഏപ്രില്‍ 9നാണ് തിരഞ്ഞെടുപ്പ്. ഇതിനിടയില്‍ തെറ്റിദ്ധരിപ്പിക്കവിധം പ്രചാരണം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ കൃത്യമായി ജനങ്ങള്‍ക്കിടയില്‍ വിശദീകരിച്ച് തെറ്റിദ്ധാരണ അകറ്റാനുള്ള സാവകാശം അവരുടെ മുന്നിലുണ്ടായിരുന്നു. അതുണ്ടായിട്ടും എന്തുകൊണ്ട് തെറ്റിദ്ധാരണ മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നത് പരിശോധിക്കേണ്ട കാര്യമാണ്. എത്ര ജനങ്ങളെ ഒരാള്‍ക്ക് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും. ഇത്രയും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ എനിക്ക് സാധിച്ചു എന്ന് അവര്‍ സമ്മതിക്കുമ്പോള്‍ അവര്‍ എന്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടത്തിയെന്നാണ് ജനങ്ങള്‍ ചോദിക്കുക. വീണ്ടും പരിഹാസ്യരാകുന്ന നിലയിലുള്ള പ്രചരണമാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് – അദ്ദേഹം പറഞ്ഞു.
സിപിഐഎം രക്തസാക്ഷി, ധനരാജിന്റെ പേര് ഉച്ഛരിക്കരുതെന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ പരാമര്‍ശത്തിനെതിരെയും വി കുഞ്ഞികൃഷ്ണന്‍ മറുപടി നല്‍കി. സിപിഐഎമ്മിന്റെ പ്രവര്‍ത്തകന്‍ എന്നുള്ള നിലയിലാണല്ലോ ധനരാജ് കൊല്ലപ്പെടുന്നത്. കൃഷ്ണപിള്ളയുടെ പേര്, ഇഎംഎസിന്റെ പേര്, വിഎസിന്റെ പേര് ഒന്നും ഉച്ഛരിക്കാന്‍ അവകാശമില്ലേ. എന്റെ കൂടി നേതാവാണ്. ആ പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിക്കുന്ന കാലത്ത് ബന്ധപ്പെട്ട നേതാക്കന്‍മാരായാലും പ്രവര്‍ത്തകരായാലും അവരെല്ലാമായി നല്ല ബന്ധം സ്ഥാപിക്കുക എന്നതും സൗഹൃദം മുന്നോട്ട് കൊണ്ടുപോവുക എന്നതും സ്വാഭാവികമായ കാര്യമാണ്. മരണപ്പെട്ടാല്‍ അത് പിറ്റേദിവസം ഉപേക്ഷിക്കാന്‍ സാധിക്കുന്നതല്ല. പ്രത്യേകിച്ച് കൊല്ലപ്പെട്ടയൊരാള്‍. അയാളെ തള്ളിപ്പറയാന്‍ സാധിക്കില്ല – അദ്ദേഹം പറഞ്ഞു.
