നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നു; വീടിന്റെ മേൽക്കൂര തകർന്നു വീണ് വീട്ടുടമയ്ക്ക് പരിക്ക്
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം അസാധാരണമായ രീതിയിൽ താഴ്ന്നു പറന്നതിനെ തുടർന്നുണ്ടായ ശക്തമായ വായുസമ്മർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു. അപകടത്തിൽ മേൽക്കൂരയിലെ ഓട് rതോളിൽ വീണ് വീട്ടുടമസ്ഥന് പരിക്കേറ്റു. നെടുമ്പാശ്ശേരി ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ.ജെ (Simon K J) യ്ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനായി എത്തിയ വിമാനം വലിയ ശബ്ദത്തോടെ ജനവാസ മേഖലയ്ക്ക് മുകളിലൂടെ താഴ്ന്നു പറക്കുകയായിരുന്നു. ഇതിനു പിന്നാലെയുണ്ടായ ശക്തമായ കാറ്റിലും വായുസമ്മർദ്ദത്തിലും സൈമണിന്റെ വീടിന്റെ മേൽക്കൂരയിലെ നൂറിലധികം ഓടുകൾ ഇളകി താഴേക്ക് പതിക്കുകയായിരുന്നു.
സംഭവസമയത്ത് സൈമണും ഭാര്യയും വീടിനകത്തുണ്ടായിരുന്നു. മേൽക്കൂരയിൽ നിന്ന് ശക്തമായ പ്രകമ്പനത്തോടെ താഴേക്ക് പതിച്ച ഓടുകളിലൊന്നാണ് സൈമണിന്റെ തോളിൽ വീണത്. പരിക്കേറ്റ ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി. അപകടത്തിൽ വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പ്രദേശത്ത് മുൻപും സമാനമായ രീതിയിൽ വിമാനം താഴ്ന്നു പറന്ന് വീടുകളുടെ ഓടുകൾ തകർന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിമാനത്താവള അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയുണ്ടാകുന്നു എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സംഭവത്തെക്കുറിച്ച് കുടുംബം സിയാൽ (CIAL) അധികൃതർക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
