ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്

psc

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്. പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും നിയമപരിരക്ഷ ഉണ്ടോ എന്നതിലാണ് നിയമോപദേശം തേടുക ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ കഴിയില്ലെന്ന് പിഎസ്‌സി അറിയിച്ചതിനു പിന്നാലെയാണ് നീക്കം.

ചോദ്യം ചെയ്യാനായി അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകേണ്ടതില്ല എന്ന്് ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനിച്ചത്. പിഎസ്സി ഒരു ഭരണഘടന സ്ഥാപനമാണ്. അംഗങ്ങള്‍ക്ക് മൊഴി നല്‍കുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താനാവില്ല. അതിന് പ്രോട്ടോകോള്‍ പ്രശ്‌നമുണ്ട്.പി എസ് സി ആസ്ഥാനത്ത് എത്തിയാല്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്നും യോഗം തീരുമാനിച്ചു. ഹാജരാകേണ്ട നിയമപദേശം കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗത്തിലെ തീരുമാനം.

ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികളിലേക്ക് നടത്തിയ പരീക്ഷ ക്രമക്കേടില്‍ ഉന്നതതല ഗൂഢാലോചയുണ്ടെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പിഎസ്സി അംഗങ്ങളോട് ചോദ്യംചെയ്യാനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ എസ്‌ഐടി ആവശ്യപ്പെട്ടത്.എന്നാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാട്ടി അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ഐജിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പിഎസ്സി അംഗങ്ങള്‍ക്ക് പ്രത്യേകപരിരക്ഷ ഇല്ലെന്നാണ് എസ് ഐ ടി യുടെ നിലപാട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന അന്വേഷണമാണ്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് പിഎസ്സി അംഗങ്ങള്‍ എത്തണമെന്നും എസ് ഐ ടി വ്യക്തമാക്കുന്നു.

Tags

Share this story