പ്രാര്‍ഥനകള്‍ വിഫലമായി; ലോറിയില്‍ നിന്ന് സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു

Acc

മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തീവ്രശ്രമത്തിലൂടെ ലോറി വെള്ളത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുകയും കാബിന്‍ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്കാണ് ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദുഷ്‌കരമായ രക്ഷാദൗത്യമാണ് ഏഴ് മണിക്കൂറോളം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ ജാഫര്‍ ചികിത്സയിലാണ്. ജാഫറിനെ മുന്‍പ് തന്നെ രക്ഷപ്പെടുത്തിയിരുന്നു. വെള്ളത്തിലും ചെളിയിലും പൂര്‍ണമായി മുങ്ങിപ്പോയ ലോറി അഞ്ചാമത്തെ ശ്രമത്തിലാണ് ഉയര്‍ത്താന്‍ സാധിച്ചത്.

ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. മറിഞ്ഞ വാഹനം വെള്ളത്തില്‍ പൂര്‍ണമായും താഴ്ന്നുപോയിട്ടുണ്ട്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂര്‍ണമായും മുങ്ങുകയും ചെയ്തു.

പ്രദേശത്ത് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാല്‍ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ആഴക്കൂടുതലും ക്രെയിന്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കാനുണ്ടായ ഗതാഗത തടസ്സവും റോപ്പ് ഘടിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ സാധിക്കാതെ വന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ചതുപ്പില്‍ ആഴത്തിലുള്ള ചെളിയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

Tags

Share this story