അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തി; എഡിജിപി എം.ആർ. അജിത് കുമാറിനെ കുരുക്കി എസ്‌ഐമാരുടെ മൊഴി

Gun

ആലപ്പുഴ: നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ കുരുക്കി എസ്‌ഐമാരുടെ മൊഴി. അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ അജിത്കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് എംആര്‍ അജിത്കുമാറിന്റെ മുന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും എസ്‌ഐടിക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി.

പെന്‍ഡ്രൈവിലാക്കി എത്തിച്ച കേസ് ഡയറി മൂന്ന് ദിവസം കൊണ്ടാണ് തിരുത്തിയത്. റഫര്‍ റിപ്പോര്‍ട്ടില്‍ തെളിവില്ല എന്ന് എഴുതി ചേര്‍ത്തു. പൊലീസ് ഫോട്ടോഗ്രാഫര്‍ക്ക് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചില്ലായിരുന്നു. ഫോട്ടോഗ്രാഫര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ ഏറ്റവും പിന്നിലായാണ് സഞ്ചരിച്ചത്. ഇതോടെയാണ് തെളിവില്ല എന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത്. തങ്ങള്‍ക്ക് കേസില്‍ നേരിട്ട് ബന്ധമില്ലെന്നും എസ്‌ഐമാരുടെ മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയത്.

എസ്‌ഐമാരുടെ മൊഴി നിര്‍ണായകമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇത് പരിശോധിക്കാനാണ് തീരുമാനം. ഇവരെ സാക്ഷികളാക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ രണ്ട് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും.

എഡിജിപി എംആര്‍ അജിത്കുമാറാണ് സംഭവത്തിലെ പൊലീസ് റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടും നേരിട്ട് തിരുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ കേസിന്റെ രേഖകള്‍ താന്‍ തിരുത്തിയിട്ടില്ലെന്നും ഓഫീസ് ജീവനക്കാര്‍ ഇടപെട്ടത് തന്റെ നിര്‍ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാര്‍ പ്രതികരിച്ചത്.

Tags

Share this story