പൊന്മുടി ആറാം വളവിൽ പ്രിയദർശിനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
തിരുവനന്തപുരം: പൊന്മുടിയിൽ നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൊന്മുടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് ആറാം വളവിൽ വെച്ച് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു.
വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ കാണിച്ച അസാധാരണമായ മനസാന്നിധ്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്. നിയന്ത്രണം വിട്ട ബസ് താഴെയുള്ള കുഴിയിലേക്ക് മറിയുന്നത് തടയാൻ ഡ്രൈവർ ബസിനെ റോഡരികിലെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലിടിച്ച് നിർത്തുകയായിരുന്നു.
അപകട സമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കുകളില്ലാതെ എല്ലാവരും സുരക്ഷിതരായി രക്ഷപ്പെട്ടു. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പൊന്മുടിയിലേക്ക് പുതുതായി സർവീസ് ആരംഭിച്ച പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് യാത്രക്കാരെ കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു ബസിൽ തിരുവനന്തപുരത്തേക്ക് അയച്ചു.
