'പ്രിയദർശിനി' ജനങ്ങൾ ഏറ്റെടുത്തു; യു.ഡി.എഫ് സർക്കാരിന്റെ ചരിത്ര വിജയമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: കേരളത്തിൽ ജനങ്ങൾ ഇത്രയധികം ഏറ്റെടുത്ത മറ്റൊരു സർക്കാർ പദ്ധതിയില്ലെന്ന് കെ.എസ്.ആർ.ടി.സി.യുടെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. യു.ഡി.എഫ് സർക്കാരിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതിക്ക് സംസ്ഥാനത്തുടനീളം വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന മൂന്നിൽ രണ്ട് യാത്രക്കാരും നിലവിൽ സ്ത്രീകളാണെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വനിതകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി ആരംഭിച്ച 'പ്രിയദർശിനി' പദ്ധതി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്. യാത്രാച്ചെലവ് ഇല്ലാതായതിലൂടെ പ്രതിദിനം 7 കോടിയിലധികം രൂപയുടെ സാമ്പത്തിക നേട്ടം വനിതകൾക്ക് നേരിട്ട് ലഭിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകളിൽ ആരംഭിച്ച ഈ പദ്ധതി വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധികൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും സ്വകാര്യ ബസ് വ്യവസായത്തെക്കൂടി സംരക്ഷിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
