പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശം

ED RI PV

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ അന്വേഷണമാകാമെന്ന് ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ അന്വേഷണമാകാമെന്നാണ് നിയമോപദേശം. കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകളും സംരംഭകയുമായ വീണ ടി, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെല്ലാമെതിരെ എഫ്‌ഐആറിട്ട് അന്വേഷണം വേണമെന്നായിരുന്നു ഇഡിയുടെ കത്തില്‍ സൂചിപ്പിച്ചിരുന്നത്. കേസില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് സംസ്ഥാന വിജിലന്‍സിന് തീരുമാനിക്കാമെന്നും ആഭ്യന്തര വകുപ്പിന് ലഭിച്ചിരിക്കുന്ന നിയമോപദേശത്തില്‍ പറയുന്നു.

പിണറായി വിജയന് ഉള്‍പ്പെടെ എതിരായി കേസെടുക്കുന്നതില്‍ തീരുമാനം വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് നിര്‍ണായക നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇനി പന്ത് ആഭ്യന്തര വകുപ്പിന്റെ കോര്‍ട്ടിലാണ്. പിണറായിയ്‌ക്കെതിരെ കേസെടുത്താല്‍ ഉണ്ടാകുന്ന നിയമപ്രശ്‌നങ്ങള്‍ ഒഴിഞ്ഞെന്നാലും ഇതുണ്ടാക്കുന്ന രാഷ്ട്രീയ, ക്രമസമാധാന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടി ആഭ്യന്തര വകുപ്പിന് വിശദമായി ചിന്തിക്കേണ്ടി വരും. പഴയ റിപ്പോര്‍ട്ടുകളും മറ്റും കേസ് അന്വേഷണത്തിന് നിയമ തടസമാകാന്‍ പോകുന്നില്ലെന്നാണ് എജി നല്‍കിയിരിക്കുന്ന നിയമോപദേശം.

ഇന്ന് വൈകീട്ട് നടത്തി വാര്‍ത്താ സമ്മേളനത്തിലും കേസെടുക്കുന്നതില്‍ നിയമോപദേശം ലഭിച്ചിട്ടില്ല അതുകൂടി വന്ന ശേഷം തീരുമാനം എടുക്കുമെന്നാണ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നത്. ഇതേ വിഷയത്തില്‍ മുമ്പ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ വന്നിരുന്നതാണ്. അന്ന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് മടക്കിയിരുന്നു. എന്നാല്‍ ഇതൊന്നും പുതിയ ഒരു അന്വേഷണത്തിന് തടസമാകില്ലെന്നാണ് നിയമോപദേശം. ഹവാല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലന്‍സ് അന്വേഷണം വേണമോ തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇനി സംസ്ഥാന ആഭ്യന്തര വകുപ്പാണ് എടുക്കേണ്ടത്.

Tags

Share this story