പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും; നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു

PSC

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കെഎഎസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളില്‍ നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ ക്രമക്കേടില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ പട്ടികയും എസ്‌ഐടി ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ദ്രുതഗതിയില്‍ലാണ് പുരോഗമിക്കുന്നത്. ഇതുവരെ നൂറുകണക്കിന് പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തെളിവ് ശേഖരണം തുടരുകയാണ്. കെഎഎസ്, ആസൂത്രണ ബോര്‍ഡ് ചീഫ് അഭിമുഖത്തിലെ ക്രമക്കേടുകളില്‍ കേസ് എടുത്തേക്കും, പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

അതേസമയം ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേട് കേസില്‍ പ്രതിപ്പട്ടികയും ഉടന്‍ കൈമാറും. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകളില്‍ ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ചുമതലയുള്ള ഉദ്യോഗസ്ഥന്മാരെയും വിശദമായി ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Tags

Share this story